Wednesday, May 14, 2008

പുതിയ പോസ്റ്റുകള്‍

പുതിയ പോസ്റ്റുകള്‍ കാണാനായി http://www.jyothirmayam.com/ സന്ദര്‍ശിയ്ക്കാന്‍ മറക്കല്ലേ?

Monday, May 5, 2008

പുതിയ domain .....സ്വാഗതം!

http://www.jyothirmayam.com/ enna ente domain sandarshiykkuvaan ellaavareyum kshaniykkunnu...

Friday, April 25, 2008

ദു:ഖങ്ങളേ...ഇനിയുറങ്ങൂ.....


ഉറങ്ങിക്കിടക്കുമെന്നാത്മ നൊമ്പരങ്ങളേ

യെനിയ്ക്കോതിടാനില്ലയൊന്നും,സുഖമാ-

യുറങ്ങൂ, വിളിച്ചില്ലയാരും ,പതുക്കെ

മറന്നൊരു നാ‍ളെ തന്‍ സ്വപ്നങ്ങള്‍ കാണൂ!

സഹിയ്ക്കാന്‍ പഠിപ്പിച്ചു നീയെന്നെ,യൊട്ടു

ത്യജിയ്ക്കാന്‍, മറക്കാന്‍, മനസ്സിന്റെയുള്ളി-

ലൊരൊട്ടു മറച്ചിതു വയ്ക്കാന്‍, കഴിഞ്ഞി-

ല്ലൊരിയ്ക്കലും വാളൊന്നു മൂര്‍ച്ചകൂട്ടീടാന്‍,

മനസ്സില്‍ വിദ്വേഷത്തിന്‍ വിത്തൊന്നു പാകാന്‍,

കഴുത്തൊന്നുവെട്ടാന്‍, കുതിച്ചുപൊങ്ങീടും-

കടുത്ത വിഷാദം കടിഞ്ഞാണിലേറ്റാന്‍

എനിക്കാവതില്ലല്ലോ,യിന്നും നിനച്ചാ-

ലെനിയ്ക്കില്ല ധൈര്യം പലതും നിനച്ചീ-

കരുക്കളെ നീക്കാന്‍, കുരുക്കാ,നരിയ്ക്കു

തലയ്ക്കു മുകളിലായ് ഖഡ്ഗം പിടിയ്ക്കാന്‍,

തനിയ്ക്കു താന്‍പോരിമയിന്നിതു കാട്ടാന്‍!

എനിയ്ക്കു വഴി നേരെയൊന്നിതുമാത്രം,

എനിയ്ക്കു തുണയായിതെന്‍ നിഴല്‍ മാത്രം,

മിഴിയ്ക്കു നനവെന്‍ വിധി തന്റെ കോട്ടം,

മൊഴിയ്ക്കു മധുരമതിന്നെന്റെ നേട്ടം!








Sunday, April 20, 2008

ദേജാ വു (Deja vu)


ഉറക്കെപ്പറയാനെനിയ്ക്കാവതില്ലെ-

ന്നിരിയ്ക്കെ,പ്പതുക്കെപ്പറയട്ടെയെന്നൊ-

ന്നൊരിയ്ക്കല്‍ ഞാന്‍ കണ്ടിട്ടിതെന്നുള്ള സത്യ,

മെനിയ്ക്കും കഴിവില്ലിതെന്നെന്നു ചൊല്ലാന്‍!

ഉറപ്പാണെനിയ്ക്കോര്‍മ്മയുണ്ടെന്നതെന്നാ-

ണുറ‍ക്കത്തില്‍ ഞാന്‍ കണ്ട സ്വപ്നത്തിലാവാം,

തുറക്കാതെ ഞാന്‍ പൂട്ടി വച്ചെന്‍ മനസ്സി-

ന്നറയ്ക്കുള്ളിലെങ്ങാണ്ടു വച്ചൊന്നതാവാം,

കണക്കൊട്ടുകൂട്ടും മനസ്സിന്‍ കുരുക്കി-

ലകപ്പെട്ടതാവാം, ദിവാസ്വപ്നമാവാം,

ഒരേപോലെയെട്ടെന്നതാരോ പറഞ്ഞി-

ന്നതായിടാം, മോഹമാവാം, ചിലപ്പോള്‍

സമാന്തരപ്രാപഞ്ചസിദ്ധാന്തമെന്ന

ഭ്രമത്തിന്‍ കളിയതുമൊന്നയിടാമൊരു-

ക്ഷണത്തിന്റെ മാറ്റത്തില്‍ സംഭാവ്യമാകും

ഒരാള്‍ തന്നെ വിത്യസ്തമാം പ്രപഞ്ചങ്ങളില്‍

ഒരേപോലെയല്ലെങ്കില്‍ വ്യത്യസ്തരായി-

ട്ടിരിയ്ക്കാം, ,നിനയ്ക്കാം , നയിച്ചിടാം ജീവ-

ന്നിതിന്റെ രഹസ്യമാം പ്രാപഞ്ച തത്വ-

മതിന്‍ വേലയാകാ,മറിയില്ലെനിയ്ക്കി-

ന്നൊരുത്തരം നേരെയേകാനതെന്നാ-

ലെനിയ്ക്കിത്രമാത്രം നിജം മമ ഭാഷ്യ-

മിതിന്നെന്തു ഹേതു, പറവാനിതാകാ!

രഹസ്യങ്ങളില്ലെങ്കിലില്ലല്ലൊ ഭൂവില്‍,

മനുഷ്യരില്‍, ദൈവത്തിനിന്നുള്ള സ്ഥാനം.

മനുഷ്യന്‍ മായയാല്‍ ബന്ധനസ്ഥനല്ലെങ്കിലോ,

മനുഷ്യനും ദൈവവുമെന്തുണ്ടു ഭേദം?










Wednesday, April 16, 2008

നിവേദനം


കണ്ടതു സത്യം തന്നെ ,

കണ്ടില്ലെന്നു പറഞ്ഞതും സത്യം!

കാണാനിഷ്ടപ്പെടാത്തതാണല്ലൊ ഞാന്‍ കണ്ടതും!


കേട്ടതു സത്യം തന്നെ,

കേട്ടില്ലെന്നു നടിച്ചതും സത്യം!

കേള്‍ക്കാനിഷ്ടപ്പെടാത്തതാണല്ലോ ഞാന്‍ കേട്ടതും!


പറഞ്ഞതു സത്യം തന്നെ,

പറഞ്ഞുവെന്നു പറഞ്ഞതും സത്യം!

പറയേണ്ടതു പറയാതെ പറ്റില്ലല്ലോ!

കണ്ടതും, കേട്ടതും, പറഞ്ഞതും

കണ്ണും, ചെവിയും, നാക്കുമല്ലേ?

കാണാനല്ലെ കണ്ണു?

കേള്‍ക്കാനല്ലേ ചെവി?

പറയാനല്ലേ നാക്കു?

പിന്നെ ഞാനെന്തു തെറ്റു ചെയ്തു?


കണ്ണും ,കാതും, വായുമടച്ചു

ഒന്നുമേ കാണാതെ,

കേള്‍ക്കാതെ, പറയാതെ

തെറ്റിനെ ശരിയാക്കി,

എനിയ്ക്കു ജീവിയ്ക്കണ്ടാ!


ഇന്നലയുടെ തെറ്റിനെ ,

ഇന്നിന്റെ ശരിയാക്കി,

നാളെയുടെ തത്ത്വമാക്കാന്‍ എനിയ്ക്കാവില്ല!


മറക്കാം ,പക്ഷേ മറയ്ക്കാനാവില്ല

കരയാം ,പക്ഷേ കരയിയ്ക്കാനാവില്ല,

താഴാം, പക്ഷെ താഴ്ത്താ‍നാവില്ല!


എന്റെ മോഹങ്ങളെ കെട്ടിപ്പിടിച്ചു

എന്റെ സ്വപ്നങ്ങളീല്‍ മുഴുകി

ഞാന്‍ ഒന്നൊഴുകിക്കോട്ടെ?


എന്തിനാണീ തടവറ?

എന്തിനാണീ ബന്ധനം?

എന്നെയൊന്നു മോചിപ്പിയ്ക്കില്ലേ?


Tuesday, April 15, 2008

ഇടയനെയും കാത്തു......


ഞാന്‍ ശപിയ്ക്കില്ല.

എന്റെ വഴികളില്‍ നിങ്ങള്‍ മുള്ളു വിതറി

എന്റെ മുഖത്തു കരി തേച്ചു

എന്റെ പിന്നില്‍ നിന്നു കുറ്റം പറഞ്ഞു

എന്നെ അവഹേളിച്ചു

എനിയ്ക്കു പരാതിയില്ല

എന്റെ ഹൃദയത്തിനു പാപഭാരമില്ല

എന്റെ കൈകളില്‍ രക്തക്കറയില്ല

എനിയ്ക്കു തല കുനിയ്ക്കേണ്ടതില്ല

ക്രൂശിയ്ക്കപ്പെടുന്നതില്‍ ഖേദവുമില്ല

എനിയ്ക്കു സങ്കടങ്ങളീല്ല

അതിമോഹങ്ങളുമില്ല

അക്കരപ്പച്ചകളെയോര്‍ത്തു ഞാന്‍ കേഴാറില്ല

ക്രൂശിതന്റെ രക്തം കുടിയ്ക്കുന്നവരോടു

സഹതാപമേയെനിയ്ക്കുള്ളൂ!

എന്നെ മുതലാക്കിയവരോടു

എന്റെ തണലില്‍ തിന്നു കൊഴുത്തു

എന്റെ മാളത്തിലുറങ്ങീ

എന്നെ വിഴുപ്പുഭാരമേറ്റിപ്പിച്ചവരോടു

ഒന്നേ എനിയ്ക്കു പറയാനുള്ളൂ..

തോല്‍പ്പിച്ചെന്നഹങ്കരിയ്ക്കല്ലേ...

തോറ്റതു ഞാനല്ലല്ലോ!

വരും കാലത്തിന്‍ മണിയൊച്ച

ഞാനിതല്ലോ കേള്‍പ്പൂ..

കുഞ്ഞാടുകളിനിയും കരയും, പക്ഷേ

ഇടയന്‍ വന്നെത്താതിരിയ്ക്കില്ല

അവനു വരാതിരിയ്ക്കാനാവില്ലല്ലോ?

അവനു വേണ്ടിയാണല്ലോ

എന്റെയീ കാത്തിരിപ്പും ക്ഷമയും

മുള്‍ക്കിരീടം പേറിയുള്ള നില്‍പ്പും!






Wednesday, April 9, 2008

വിഷു


വന്നെത്തിയല്ലോ ഒരുവിഷുവും കൂടിയിന്നു

സ്വര്‍ണ്ണത്തേരിങ്കലോര്‍മ്മതന്‍ സുഖ-ദു:ഖങ്ങളെ-

യെന്നെയോര്‍മ്മിപ്പിച്ചീടാന്‍,വലിയ്ക്കാന്‍ പുറകോട്ടി-

തെന്നിലെക്കുട്ടിത്തത്തെയൊന്നുണര്‍ത്തീടാന്‍, പിന്നെ

യെന്നെന്നൊ നഷ്ടപ്പെട്ട ബാല്യത്തിന്‍,കൌമാരത്തിന്‍

എന്തെന്തെല്ലാമോ ഓര്‍ത്തു ദു:ഖിച്ചീടുവാ,നിന്നു

മണ്മറഞ്ഞോരെന്‍ പ്രിയര്‍ തന്നെയോര്‍ത്തിടാന്‍, പിന്നെ

കൈനീട്ടി വാങ്ങാറുള്ള വിഷുക്കൈനീട്ടത്തിനെ

കാത്തു മിഠായിച്ചെപ്പിനുള്ളില്‍ ഞാന്‍സൂക്ഷിച്ചതും

കൈ രണ്ടും കാതില്‍പ്പൊത്തി പടക്കം പൊട്ടിച്ചതും

ചൂടുള്ള കമ്പിത്തിരിയൊന്നതില്‍ചവിട്ടീട്ടു

കാല്‍ പൊള്ളിച്ചതു,മേറെക്കരഞ്ഞ നേരത്തമ്മ-

യെടുത്താശ്വസിപ്പിച്ചിട്ടുമ്മ വച്ചൊട്ടുസ്നേഹാല്‍

വറുത്തുപ്പേരി കൈയില്‍ തന്നതു,മനിയനെ

ക്കൊതിപ്പിച്ചതു തിന്നു സാഫല്യം നേടുംനേര-

മൊരൊട്ടു പൊള്ളല്‍ തന്റെ വേദന മറന്നതു-

മിതൊക്കെയോര്‍മ്മിപ്പിയ്ക്കാ‍നായിതോ വിഷു വന്നൂ?


ഒരുക്കട്ടെ ഞാന്‍ കണി,യോര്‍ക്കട്ടെ കഴിഞ്ഞൊരാ-

മറക്കാനരുതാത്തതാത്ത നിമിഷങ്ങളെ,വീണ്ടും

വരുവാനിരിയ്ക്കുന്ന നല്ലകാലത്തെയൊട്ടി-

തെതിരേല്‍ക്കട്ടേ,നന്മ വരട്ടേയെല്ലാവര്‍ക്കും!

കണിക്കൊന്നയും തേങ്ങ, മാങ്ങയും ,പനസവും

ഫലമൂലാദികളു, മടയ്ക്ക വെറ്റിലയു-

മരികെ ക്കൃഷ്ണന്‍ തന്റെ പടവും, പുതു മുണ്ടു-

ദശപുഷ്പവും, അഷ്ടമംഗല്യം ,കണ്ണാടിയു-

മിതൊക്കെ വെച്ചെന്‍ കണീ തയ്യറാക്കട്ടെ,പിന്നെ

യടുക്കളയില്‍ സദ്യയൊരുക്കാനുമുണ്ടല്ലൊ!

വരട്ടേയെല്ലാവര്‍ക്കും നല്ല നാളുകള്‍ ദൈവം-

തരട്ടേ ക്ഷേമം, സമ്പല്‍ സമൃദ്ധിയെല്ലാവര്‍ക്കും

ഒരിയ്ക്കല്‍ക്കൂടിവിഷുദിനത്തിന്നാശംസക-

ളിരിയ്ക്കട്ടെ,കണ്ടീടാം പുതുവത്സരത്തിങ്കല്‍!






Friday, April 4, 2008

പുഴയുടെ സ്വപ്നം


യാത്ര ഞാന്‍ തുടങ്ങിയിട്ടൊട്ടേറെ നാളായൊരു-
മാത്ര പോലുമേയെടുത്തില്ല വിശ്രമം തെല്ലും,
ഓര്‍ത്തുപോകുന്നു മാരി് നിര്‍വിഘ്നം ചൊരിഞ്ഞൊരാ-
രാത്രി ,ഞാന്‍ ജന്മം കൊണ്ടു പുഴയായ് ,സന്തോഷത്താ-
ലാര്‍ത്താത്തു ചിരിച്ചുല്ലസിച്ചൊരുനിമിഷവു-
മോര്‍ത്തിടില്‍ മനമൊട്ടു കുളിര്‍പ്പു,വെന്നാകിലു-
മാമല മുകള്‍നിന്നു താഴോട്ടു പതിയ്ക്കുമ്പോ-
ളാകുലചിത്തത്തോടെ വാവിട്ടു കരഞ്ഞതും
ഒരൊട്ടു നേരം കഴിഞ്ഞില്ലതിന്‍ മുന്‍പേ യെനി-
യ്ക്കൊരല്പമാശ്വാസത്തിന്‍ കൈകളായൊരുപാടു-
ചെറുനീരുറവകളെത്തിയെന്‍ സഖികളാ-
യധികം വേഗാല്‍ പോകാനൂക്കതു പിടിച്ചതും
കളിയും ചിരിയുമായ് കളനാദത്താല്‍ ഞാന-
ന്നനങ്ങിക്കുണുങ്ങീക്കൊണ്ടനര്‍ഗളമായ് പേടി-
യതൊട്ടു മറന്നേറെയൊഴുകീടവേയാരോ
പറഞ്ഞു, പ്രിയന്‍ തന്നെക്കാണുവാനിനിയില്ല-
യധികം ദൂരം, ഓര്‍ക്കുമ്പോഴെന്റെ മനം തുടി-
യതൊന്നു കൊട്ടീടുന്നു, കേള്‍ക്കുവാനില്ലേ?യിനി
യൊരൊറ്റ മോഹം മാത്രമലിയാനവനിലായ്!
ഒഴുക്കിന്നിതുനിര്‍ത്തി ജന്മസാഫല്യം നേടാന്‍!



Monday, March 31, 2008

ജീവിതദര്‍ശനം



ജീവിതമെന്തു വെറുമൊഴുക്കുമാത്ര,മന്ത-
മേതുമേയില്ല,കര കാണ്മാനുമാവതില്ല.
സ്വച്ഛന്ദമൊഴുകീടാം സ്വാര്‍ത്ഥത വെടിഞ്ഞു നീ
സ്വസ്ഥമായ് ഗതിയ്ക്കൊത്തു നീന്തിയെന്നാകില്‍,പക്ഷേ
‘ഞാനെ’ന്ന വികാരത്തിന്നടിമപ്പെടുന്നാകി-
ലായിരം പ്രശ്നങ്ങള്‍ തന്‍ ചുഴിയിലകപ്പെടാം,
ഗതി മാറിടാം,ഒറ്റപ്പെട്ടിടാം,സ്വയം തീര്‍ത്ത
വലയില്‍ കുടുങ്ങിയിട്ടൊട്ടേറെക്കുഴങ്ങീടാം.
വിധിയാണെല്ലാമെന്നു പ്രലപിച്ചീടാം, വരും
ദുരിതങ്ങളെയെല്ലാമൊന്നൊന്നായ് സഹിച്ചിടാം.
ജീവിതമൊരു വെറും സ്വപ്നമാണെന്നും മായാ-
മോഹമാണെന്നുമറിയുന്നവര്‍ക്കില്ലാ ദു:ഖം.
പരിപൂര്‍ണ്ണതയ്ക്കെഴും പരമാണുവെന്നാലു-
മെഴുതപ്പെട്ടല്ലോ നിന്‍ ഭാഗഭാക്കീലോകത്തില്‍
ഇവിടെജ്ജീവിയ്ക്കുകയല്ല നീ മറിച്ചിന്നു
നിനയ്ക്ക,നിന്‍ ജീവിതം ജീവിയ്ക്കപ്പെടുന്നല്ലോ!
ഒഴുകൂ ഗതിയ്ക്കൊത്തു, ഭാഗഭാക്കാവൂ, നിന-
ക്കൊരൊട്ടു നിയന്ത്രണമില്ലിതെന്നറിഞ്ഞിടൂ
ഒന്നെന്ന സമ്പൂര്‍ണ്ണത തന്നിലേയ്ക്കൊഴുകിടൂ
ഒന്നിനേക്കുറിച്ചുമേ ചിന്തിയ്ക്കാതിരുന്നിടൂ!

Thursday, March 20, 2008

യാത്രാമൊഴി


ഇവിടെക്കൊഴിഞ്ഞൊരുപൂവിന്നലെയൊരു
മധുരക്കനവിനെച്ചുട്ടെരിച്ചും
ഒരുപാടു നൊമ്പരമേകിയുമെന്തിനോ
കരയിച്ചു നമ്മളെയൊക്കെ കഷ്ടം!

പറയുവാനില്ലെനിയ്ക്കെന്തുമേ നിന്നോടു
പരിഭവമോതിയിട്ടെന്തു നേടാന്‍?
കരയല്ലെയെന്നു നിന്‍ പ്രിയനോടു ചൊല്ലിടാ-
നരുതില്ലതാവതില്ലൊട്ടു പോലും!

അരുമക്കിടാവിനെ കാത്തു സൂക്ഷിച്ചിത്ര
മണിപോല്‍ക്കരുതിയ മാതൃരൂപം
കഴിയില്ല കണ്ണാല്‍,മനസ്സിനാല്‍ കാണുവാ-
നൊരുപോള കണ്ണടച്ചീടുവാനും!

ഇവിടെ നീ ദു:ഖത്തിലാഴ്ത്തിയവര്‍ക്കെല്ലാ-
മരുളട്ടെ ദൈവം, സഹനശക്തി.
കരയല്ലെയെന്നു പറഞ്ഞിടുന്നാരുമേ-
യറിയാതെ ഞാനും കരഞ്ഞിടട്ടേ!

Tuesday, March 11, 2008

പ്രതീക്ഷകള്‍........


പ്രതീക്ഷകള്‍ ജീവിത സ്വാര്‍ത്ഥകത്തിനായ്
പ്രപഞ്ച്സത്യം,നിറമൊട്ടു കൂടിടും
വിടര്‍ന്നൊരിന്നിന്‍പുറമെന്തു, കണ്ടീടാ-
നൊരൊട്ടു ജിജ്നാശ,യതൊന്നു മാത്രം!

കഴിഞ്ഞകാലത്തിനു മാറ്റു പോരെ--
ന്നൊരുത്തനോതി,യിതു മാറ്റിടേണം
അതിന്നു നൂറായിരമുണ്ടുകാരണം
അതിന്നു ശേഷം സുഖമൊന്നു നേടിടാം.

ഇതായിടാം മര്‍ത്ത്യനു തന്റെയിസ്ഥിതി-
യ്ക്കതീമായെന്തുമതൊട്ടു നേടിടാ-
നൊരാര്‍ത്തി, നാളെയ്ക്കു പ്രതീക്ഷ, നന്നായ്
വരാന്‍,മുറയ്ക്കിന്നു നടപ്പതിന്നായ്!

അറിഞ്ഞിടൂ കൂട്ടരെ,സ്വപ്നമില്ല,
പ്രതീക്ഷ തെല്ലും ഭുവനത്തിലെങ്കില്‍
നരന്റെ മോഹത്തിനു മാറ്റു കൂട്ടും
കടും പ്രയത്നം കണി കാണ്മതാമോ?

Wednesday, March 5, 2008

ഒരു ‘സ്വകാര്യ‘ പ്രാര്‍ത്ഥന


ഒന്നുമില്ലെനിയ്ക്കായി പ്രാര്‍ത്ഥിയ്ക്കാനെന്നാലെനി-
യ്ക്കുണ്ടല്ലോ ദേവാ,പറഞ്ഞീടുവാന്‍ രഹസ്യമായ്
ഒന്നല്ലൊരയ്യായിരം കാര്യങ്ങളെന്നാലിന്ന-
തൊന്നും ഞാന്‍ പറയില്ലയൊന്നുമാത്രമേവേണ്ടൂ!

പണ്ടെന്നും പലര്‍ക്കുമങ്ങേകിയില്ലയോ രക്ഷ-
യിന്നെന്റെ ശംഭോ!ഞാ‍നും കേഴുന്നു,കരുണയ്ക്കായ്
എന്‍മനം നൊന്തു ഞാനുമുരുകീടുന്നു, വന്നെന്‍
കണ്‍തുടച്ചീടാനായിപ്രാര്‍ത്ഥിപ്പു,കേട്ടീടണേ!

എന്തു ഞാന്‍ വരംചോദിപ്പെന്നു നീയറിയുന്നു-
വെങ്കിലുമൊരുവട്ടം കൂടി ഞാന്‍ പറയട്ടേ?
എന്നിലെ മനുഷ്യത്തമൊന്നുണര്‍ത്തീടാനൊട്ടു-
കണ്‍ തുടച്ചന്യന്‍ ദുഖമൊന്നൊരിത്തിരി മാറ്റാന്‍!

ഇന്നു ഞാന്‍ ചുറ്റും കാണ്മതൊന്നുമാത്രമീ മായാ-
ബന്ധനവലയമതിന്‍പുറമെന്തൊന്നാമോ?
ഇന്നു ഞാന്‍ നാളെ നിനക്കെന്നറിഞ്ഞിട്ടും നര-
നെന്തിതേ വലയത്തിന്നുള്ളിലായൊതുങ്ങുന്നു?

സഹിയ്ക്കാന്‍,പൊറുത്തിടാനാത്മനൊമ്പരമതു-
മറക്കാന്‍,സ്നേഹിച്ചിടാന്‍കഴിവുണ്ടായീടണേ!
മനസ്സു മുട്ടിയന്യനായി ഞാന്‍ പ്രാര്‍ത്ഥിച്ചെന്നാ-
ലൊരൊട്ടു സുഖമവന്നുണ്ടായിവന്നീടണേ!

Monday, March 3, 2008

പെറുക്കിക്കൂട്ടിയവ.....


ഇല്ലൊട്ടുംഅര്‍ത്ഥമില്ലാത്തൊരിയുലകത്തിന്റെ പോക്കെന്തിനാണോ
ഇന്നിന്‍ സ്പന്ദനമൊന്നുമാത്രമിവിടെക്കാണുന്നു ഞാന്‍ സത്യമായ്
എല്ലാം മിഥ്യ,യതിന്‍പുറത്തു നരനുംനെട്ടോട്ടമോടുന്നിതോ
തെല്ലുംകാമ്യമതൊന്നുമാത്രമിവിടെശ്ശ്രീക്രുഷ്ണ പാദാംബുജം!

മനുഷ്യനൊന്നേ നിരുപിപ്പു,വെന്നാ-
ലതിന്‍പുറം ദൈവമറിഞ്ഞിടുന്നു
നരന്റെ നന്മയ്ക്കുളവായതെല്ലം
പരന്‍ കനിഞ്ഞേകിടുമെന്നു നൂനം!

ആര്‍ക്കും ചൊല്‍വതിനാവതില്ലയിവിടെക്കാലം കടന്നീടുകില്‍
ആള്‍ക്കാര്‍ ജീവിതമറ്റുപോയിയിവിടെസ്സര്‍വം നശിച്ചീടുമോ?
കാറ്റുംവെള്ളവുമെന്നുവേണ്ട സകലം ജീവന്നു വേണ്ടേണ്ടതി-
ന്നൊട്ടും കെട്ടൊരു ഭൂമിയായിയിവിടം മാറീടുമോ ചൊല്ലിടാ!

പറഞ്ഞിടാം കൂട്ടരെ കേട്ടുകൊള്‍ക
ഉയര്‍ന്നിടാന്‍ തെല്ലു ഞെരുക്കമാവാം
ഒരിയ്ക്കലങ്ങെത്തിടുകെങ്കിലോ, കേള്‍
തനിയ്ക്കു വേണ്ടത്ര സ്ഥലം ലഭിയ്ക്കാം!

Wednesday, February 20, 2008

തിരിച്ചുവരൂ.....

സഖേ, വിഷണ്ണരായ് കാത്തിരിപ്പിന്നു നിന്‍
സുഖവും പാര്‍ത്തു ചുറ്റുമൊട്ടേറെയായാളുകള്‍
ഉയര്‍ന്നു പൊങ്ങീടുമീ ഗദ്ഗദമമര്‍ത്തി ഞാ-
നൊരുവട്ടവും കൂടി പ്രാര്‍ത്ഥിപ്പൂ നിനക്കായി.

വിടരാന്‍ തുടങ്ങീടുമൊരു മൊട്ടതാം നിന്നെ
കൊഴിയാനനുവദിയ്ക്കില്ല ഞാന്‍,മനം ചുട്ടി-
തരികെയിരിയ്ക്കും നിന്‍ പ്രിയനെപ്പാര്‍ത്തീടുമ്പോ-
ളറിയാതെന്റെ കണ്ണും നിറയുന്നല്ലോ,കഷ്ടം!

മധുരക്കിനാവുകള്‍ മനസ്സില്‍ നിറച്ചു നീ
കതിര്‍മണ്ഡപമേറിയല്പ നാളുകള്‍ മുന്‍പു
സുഖ സുന്ദരസ്വപ്ന മോഹങ്ങള്‍ പ്രിയനുമായ്
പകുക്കാന്‍ തുടങ്ങുമ്പോളെന്തിതേ ദു:ഖം വന്നൂ?

ഭവിച്ചതെന്തേയാര്‍ക്കുമറിവില്ലെന്നാകിലും,
സഹിയ്ക്ക വയ്യ, നിന്റെയബോധമാമീ നില
വിളിയ്ക്കുന്നുവല്ലോയിന്നെല്ലാരും ചുറ്റും നിന്നു
തിരിച്ചു വരൂ,നിന്നെ കാംക്ഷിപ്പൂ പ്രിയരെല്ലാം!

ഒരു വട്ടവും കൂടി കാണട്ടേ , പഴയ നിന്‍
കളിയും ചിരിയുമപ്രസരിപ്പതും, പിന്നെ
പതിയെപ്പതിയോടു ചൊല്ലിടും വചനവു-
മൊഴിഞ്ഞു പോകട്ടെ നിന്നമ്മ തന്‍ കദനവും!

നിറഞ്ഞ സന്തോഷത്താല്‍ തിളങ്ങും നിന്റെ മുഖ-
മതോര്‍ത്തു പ്രാര്‍ത്ഥിപ്പു ഞാ,നിതിലെശ്ശക്തി നിന്നെ
തീരിച്ചു പഴയപോലാക്കിടുമെന്നു ഭിഷ-
ഗ്വരന്മാര്‍ പറയുന്നു, വിശ്വസിയ്ക്കുന്നു ഞാനും!


ഇതു വായിയ്ക്കുന്നവരോടു:-

വളരെ സങ്കടത്തോടെ മനസ്സില്‍ നിന്നും പുറത്തുവന്ന വാക്കുകളാണിതു.23 വയസ്സു മാത്രം പ്രായമുള്ള,അടുത്തിടെ വിവാഹിതയായ പെണ്‍കുട്ടി ബ്രെയിന്‍ ഹെമറേജ് ആയി കഴിഞ്ഞ 10 ദിവസമായി അബോധാവസ്ഥയിലാണു .എല്ലാം ദൈവത്തിന്റെ കയ്യിലാണെന്നും പോസിറ്റീവ് തരംഗം ഉണര്‍ത്തുന്ന പ്രാര്‍ത്ഥന ഒരു മാറ്റം ഉണ്ടാക്കുമെന്നും കരുതി എല്ലാ കൂട്ടുകാരോടും അതിനായി സവിനയം അഭ്യര്‍ത്ഥിയ്ക്കുന്നു.

Sunday, February 10, 2008

പുനപ്രതിഷ്ഠ

തടയുന്നില്ല നിന്റെ പോക്കിനെ ഞാനെങ്കിലും
മടിയുണ്ടോതാന്‍ സഖീ,മറക്കാനേതും വയ്യ
കരളിന്‍ മണിച്ചെപ്പിലൊളിച്ചിത്രയും നാള്‍ ഞാ-
നെരിയുന്നല്ലോ,വെച്ചു കാത്തൊരീ കനവുകള്‍.

അറിവിന്‍ വെളിച്ചവും തേടി നാമെത്തിച്ചേര്‍ന്ന
മറുനാടിന്റെയായോരീവിദ്യാക്ഷേത്രത്തിങ്കല്‍
അറിയാതെന്നോ ഞാനും കൊളുത്തിയിക്കൈത്തിരി
യൊരു വെട്ട,മെന്‍ സ്വപ്നക്ഷേത്രവും പണിതു ഞാന്‍!

സുവര്‍ണ്ണമിയലുന്നോരിപ്രതിഷ്ഠയ്ക്കു ഞാനെന്‍
സുഖവും ദു:ഖങ്ങളുമൊന്നൊന്നായ് നേദിച്ചില്ലേ?
സതതം സഹചാരിയായിടാന്‍ ക്ഷണിച്ചില്ലേ?
സകലം മറന്നാത്മ സൌഹ്രുദം കൊതിച്ചില്ലേ?

പറയൂ സഖീ,തെറ്റു ഞാനെന്തു ചെയ്തു,ക്രൂര-
മറിക നിന്റെ മൌന,മെവിടെപ്പോകുന്നു നീ
ഒരുവാക്കോതാന്‍ നേരമില്ലയോ,തകര്‍ന്നിടു-
മൊരു ഗോപുരം,പക്ഷെ പ്രതിഷ്ഠയതേവിധം!

Thursday, February 7, 2008

ജയിയ്ക്കാനായ്.....

ഈ യാത്രയൊരു തുടക്കം കുറിയ്ക്കുന്നു,
എവിടെയോ കണ്ടുമറന്ന മുഖങ്ങളെ
പുതുമയുടെ മുഖംമൂടിയിലൂടെ കാണാന്‍
ഒരു പരിചയപ്പെടലിന്റെ സൌഖ്യത്തോടൊപ്പം
ഒരു വിരസതയുടെ മാന്ദ്യമകറ്റലില്‍
സമയത്തിന്റെ കുതിപ്പിന്റെ ശക്തികൂട്ടാന്‍
അന്യോന്യമോതുന്ന വാക്കുകള്‍ക്കാക്കം കൂട്ടി
വീണ്ടും മറക്കാനായ് പിരിയാന്‍ വേണ്ടി.

കണ്ടുമുട്ടലുകള്‍ ആകസ്മികമെങ്കിലു
അവയുണര്‍ത്തിടുമോര്‍മ്മകള്‍ പരിചിതം
വലിയ്ക്കുന്നു, പിറകോട്ടു വീണ്ടും
ഒരിത്തിരി സമ്മിശ്രമാം ഭാവങ്ങളില്‍!
എനിയ്ക്കെന്തോ നഷ്ടമായെന്നു ഞാനറിയുന്നു
എങ്കിലുമതു ഞാന്‍ വക വെയ്ക്കില്ല
എനിയ്ക്കു നേട്ടങ്ങളുമുണ്ടേറെയേറെ
അതു വകവെയ്ക്കുകയാണെനിയ്ക്കേറെയിഷ്ടം!

Sunday, February 3, 2008

ചാരുദത്തന്‍

ചാരുദത്തനു ഉറങ്ങാനാകുന്നില്ല. എന്താണു കാരണമെന്നറിയില്ല. രണ്ടു ദിവസമായി. രാത്രിയടുക്കുംതോറും അയാള്‍ക്കീയിടെ ഭയമാണു.ഉറക്കം വരാഞ്ഞിട്ടല്ല, ഉറങ്ങാന്‍ മോഹവുമുണ്ടു, പറ്റുന്നില്ലെന്നു മാത്രം!

ചാരു, അങ്ങിനെയാണല്ലൊ കൂട്ടുകാര്‍ അവനെ വിളിയ്ക്കാറു പതിവു,ഒരല്പം അസ്വസ്ഥനല്ലെന്നു പറയാനാവില്ല. ഒക്കെ തെറ്റിയിട്ടാണല്ലൊ അവന്റെ എല്ലാ കാര്യങ്ങളും ഈയിടേയായിട്ടു?അവന്റെ ഉറ്റകൂട്ടുകാരനെന്ന നിലയ്ക്കു എല്ലാവരേക്കാളുമധികം അവനെക്കുറിച്ചു എനിയ്ക്കറിയാവുന്നതാണു.എന്തോ കുഴപ്പമുണ്ടെന്നു ആദ്യം മനസ്സിലാക്കിയതും ഞാന്‍ തന്നെയാണല്ലോ?

ചാരുവിന്റെ ജീവിതത്തില്‍ താളക്കേടുകള്‍ക്കു സ്ഥാനമില്ലായീരുന്നതിനാല്‍ അപൂര്‍വമായിക്കണ്ട ഈ ഭാവമാറ്റം എന്നെയും തെല്ലൊന്നമ്പരപ്പിച്ചു.ഒന്നു നോക്കിയാല്‍ അതു കണ്ടെത്താന്‍ ഞാന്‍ പലപ്പോഴും ശ്രമിച്ചിരുന്നുവെന്നതൊരു സത്യം മാത്രം. കുട്ടിക്കാലം തൊട്ടേ ‘ചാരുവിനെക്കണ്ടു പഠിയ്ക്കൂ, ചാരുവിനെപ്പോലെയായിക്കൂടേ‘....എന്നൊക്കെയല്ലേ കേട്ടിട്ടുള്ളൂ..

ഒടുവില്‍ എന്റെ 'അപസര്‍പ്പകത്വം' പ്രയോഗിയ്ക്കാനുള്ള ഈ അവസരം ഒന്നുപയോഗിയ്ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഉച്ചയൂണിനു ശേഷമുള്ള വിരളമായ സമയം തന്നെ അതീനായി കണ്ടെത്തി.നേരിട്ടുതന്നെ ചോദിയ്ക്കാമെന്നു വച്ചു.

‘എന്തു പറ്റി?നിനക്കെന്തെങ്കിലും.....’

മുഴുവനാക്കേണ്ടി വന്നില്ല.ചാരു ഒന്നും ഒളിച്ചു വയ്ക്കാറില്ലല്ലൊ, എന്നോടു?എല്ലാം കേട്ടപ്പോള്‍ എനിയ്ക്കും അവനോടു സഹതാപം തൊന്നി....പാവം...അവനെങ്ങിനെ ഉറക്കം വരാന്‍...കുറ്റം അവന്റെയല്ലല്ലൊ...

ഒന്‍പതുമണിയുടെ കമ്പനി സൈറണ്‍ കേട്ടുറങ്ങാനും ഏഴുമണിയുടെ സൈറണ്‍ കേട്ടു ഉണരാനുമേ അവന്‍ ഓര്‍മമ വച്ച നാള്‍ മുതല്‍ ശീലിച്ചിട്ടുള്ളൂ!കമ്പനി പൂട്ടുമെന്നാരറിഞ്ഞു?

ഇനിയിപ്പൊ........?????

Friday, February 1, 2008

മഴത്തുള്ളി


ഒരു ചെറിയ മഴത്തുള്ളിതന്‍ നിപതനത്തില്‍
ഒരായിരമാശതന്‍ തുടിപ്പുകള്‍!
കറുത്ത മേഘക്കഷണമായ നാള്‍ മുതല്‍
മനസ്സിലാശിച്ച മോക്ഷത്തിന്‍ മന്ത്രണം.

ഒരുപിടിയാവിയായുയര്‍ന്നതും,
ഒരു കാറ്റിന്‍പാട്ടൊത്തു ചലിച്ചതും,
ഒരുപാടു കൂട്ടരൊത്തു രമിച്ചതും
ഒരു സ്വപ്നം മാത്രമതായി മാറിയോ?

അകലെയുയര്‍ന്ന കുന്നിനെ നോക്കി
അനുരാഗവിവശയായതും
ഒരുനാളൊരുനാള്‍ കണ്ടുമുട്ടുമോര്‍-
ത്തതിനായ് കാത്തതുമോര്‍മ്മ മാത്രമായ്.

ഒടുവില്‍ സമയം സമാഗത-
മതു നേരമിതൊന്നുമോര്‍ത്തിടാന്‍
ക്ഷണനേരവുമില്ല,യെപ്പൊഴോ
ഒരു വന്‍തുള്ളിയതായി മാറിയോ?

കനമേറി നിലത്തുവീഴ്കവെ
നിലവിട്ടൊന്നു പകച്ചിതെങ്കിലും
ഒരുവേള തനിയ്ക്കു മുന്നിലായ്
ഇരുള്‍ നീങ്ങി, വെളിച്ചമായിതോ?

Monday, January 28, 2008

ശവമഞ്ചം പേറുന്നവര്‍


നീങ്ങുന്നു യാന്ത്രികമായി മുന്നോട്ടു


വരിതെറ്റാത്ത കാലുകളുടെ കൂട്ടം.


അരിച്ചിറങ്ങുന്ന ഉറുമ്പുകള്‍പോലെ


നിശ്ശബ്ദമായൊരു അവസാന യാത്ര.




കണക്കുകള്‍ ,കൂട്ടിയതും കൂട്ടാത്തതും,


എത്രയോ ബാക്കി വെച്ചു


കണക്കില്‍ ഒതുക്കാനാവാത്ത


ഒരു യാത്രയ്ക്കു തുടക്കമായി.




പകലിന്റെ മിഴിവിലും ഇരുള്‍ പടര്‍ത്തി


പ്രിയമോലും മക്കളെപ്പിന്നിലാക്കി


ഒരു രോദനത്തിന്‍ മുറവിളിയീ-


വരികളൊപ്പിച്ചുള്ള യാത്രയായി.




ഒരു തോളിലേറ്റുന്ന മഞ്ചയൊപ്പം


മനസിലുയരും കദനഭാരം


പിടിവിട്ടു പോകായ്കെനിയ്ക്കുനാളെ


യിതുവഴി പോയിടാനുള്ളതല്ലോ?










Saturday, January 26, 2008

പോര്‍വിളി


ഒരു നെടുവീര്‍പ്പുയരുമ്പോള്‍

ഒരായിരം സ്വപ്നങ്ങളുടെ ചിതയെരിയുന്നു

ഒരുക്കിക്കൂട്ടിയ സ്വപ്നങ്ങള്‍

കൊരുത്ത നൂലിന്‍ ശക്തിക്കുറവാല്‍.



എനിയ്ക്കു തെളിയ്ക്കാനൊരു തേരു തരൂ

ജയിയ്ക്കാനൊരു പോരാളിയേയും

എന്റെ സാരഥ്യം ഒന്നു കാ‍ണിയ്ക്കാന്‍

ഒരല്പം സമയവും.



ഇന്നിന്റെ തോല്‍വിയെ,

ഇന്നലെയുടെ സ്വപ്നങ്ങളെ

നാളെയുടെ വിജയമാക്കാന്‍

എനിയ്ക്കാത്മ വിശ്വാസമേകൂ!



എനിയ്ക്കിനിയുമുണ്ടല്ലോ ഒരുപാടു സ്വപ്നങ്ങള്‍

ഉറപ്പുള്ള നൂലില്‍ കോര്‍ക്കാനായി

അവയെനിയ്ക്കു നഷ്ടപ്പെടാനാവില്ല

എവിടെയെന്‍ പോരാളി? തേരിതു തയ്യാറല്ലൊ!

വെള്ളക്കൊടി


എന്റെ കണക്കുകൂട്ടലുകളെവിടെയോ പിഴയ്ക്കുന്നു.

കുത്തിക്കുറിച്ചതു സത്യങ്ങള്‍ മാത്രം,

തിരുത്താനായി ശ്രമിച്ചതു തെറ്റുകളെയും,

പാഴ്ശ്രമമായതെന്തോ, യെനിയ്ക്കറിയില്ല.


ഞാനെന്ന എന്റെ വിചാരങ്ങളെ

എന്നിലെയെന്നിനു നന്നായറിയാം

എന്റെ ചെയ്തികള്‍ക്കാരേ വിലപറയുന്നു?

എനിയ്ക്കു കൈച്ചങ്ങലയിടുവതിനോ?


ഒരു വിജയക്കൊടിയ്ക്കുവേണ്ടിയല്ല,

എന്റെ കാഹളം ഞാനൂതിയതു,

അതെന്റെ അഹങ്കാരത്തിന്റെ മുഴക്കവുമല്ല,

ഞാനൊന്നേ ആശിച്ചുള്ളൂ, സമാധാനം!


നിങ്ങളില്‍ അസന്തുഷ്ടി പരത്താന്‍

ഞാനൊട്ടും ആശിച്ചതില്ല

എന്നിലെയെന്നെയറിയാത്തവരോടൊന്നു പറഞ്ഞോട്ടേ,

നിങ്ങള്‍ക്കു സമാധാനം വരട്ടെ!



Friday, January 18, 2008

അപൂര്‍വ നാണയങ്ങള്‍!


പകലിന്‍ വെട്ടം,
പാട്ടിന്‍ മധുരം,
പല പല വട്ടം,
മനമതിലിഷ്ടം!

കനവിന്‍ പൊട്ടും,
മനസിന്‍ കൊട്ടും,
വിരുതതു കാട്ടും,
വില പറയൊല്ലാ!

ഇരുളിന്‍ ദു:ഖം,
ഇണ തന്‍ സ്വപ്നം,
കരുണ പൊഴിയ്കും,
കളി പറയല്ലെ!

വാക്കിന്‍ തൂക്കം,
നോക്കിന്‍ സ്നേഹം,
കാക്കും ദൈവം,
വാക്കിതു സത്യം!

ലാക്കിന്‍ വേഗം,
തോക്കിന്‍ ശബ്ദം,
കേക്കാമാര്‍ക്കും,
കാപ്പതു മര്‍ത്യന്‍.

ഓര്‍പ്പതു പലതും,
ഒത്തതു ചിലതും,
പാര്‍ത്തതു വേറെ,
തീര്‍ത്തിതു നമ്മള്‍!

ആര്‍ത്തിതു നീയും,
കേള്‍പ്പതു ഞാനും,
ഭൂത്തടമിന്നിന്‍,
സൂത്രമിതെന്തോ?

Tuesday, January 15, 2008

കടലിന്റെ രോദനം


കടല്‍ തന്നുടെയാത്മബന്ധം,കരയെന്തിനു സ്വന്തമെന്നിതോര്‍പ്പൂ?

കടലിന്നു സ്വയം നിലനില്‍പ്പിനായി, ക്കരവേണമതിന്നു സത്യമാവാം.

തിര വന്നു തിരിച്ചു പോയിടുന്നു, പലതും മന്ത്രണമോതി മെല്ലെ

ഒരു വേള തിരിച്ചു വന്നിടാമൊരു വാഗ്ദാനമതോതിടുന്നതാവാം.


പലതോര്‍ത്തു വിഷാദ ഭാവമോലും കടലിന്‍ മനമാരിതിന്നറിഞ്ഞു?

പലജീവികളാശ്രയം നിന്‍ ഉദരത്തിലതിന്നു തേടിടുന്നു

ഒരു രക്ഷകനായവര്‍ തന്‍ സുഖമിന്നതു നിന്റെ ജീവ ലക്ഷ്യം

വരുമൊത്തിരി ഭീഷണങ്ങളെക്കരുതി വ്രുഥ കേഴ്വതെന്തിനായി?


ഇഹ ശക്തിയതാര്‍ക്കു കേമം, വിജയിക്കുന്നവര്‍,ദീനത കേല്‍പ്പതിന്നാര്‍?

ഒരുവേള മനസ്സില്‍ വേണ്ടവണ്ണം കരുതീടുക, ദു:ഖമതൊട്ടു പോകാം

കരയെന്തിതറിഞ്ഞിതാഴി തന്റെ കദനം, തെല്ലുമറിഞ്ഞിടാതെ

കടലിന്‍ ചെറുചുംബനങ്ങളെ ക്കൊതിയോടെപ്പുണരുന്നു,വീണ്ടുമയ്യോ!.



Monday, January 14, 2008

കാണാക്കിനാ‍വുകള്‍


ഒരു പല്ലവി പാടാന്‍, ഒരുമോഹമുദിച്ചു,

ഒരു പുഞ്ചിരിയേകാന്‍, മനമൊട്ടു കൊതിച്ചു.

നിഴലായി പതിയ്ക്കാന്‍ തവ സന്നിധമെത്താന്‍

നിനവെന്നിലുണര്‍ന്നു,പലവേള മനസ്സില്‍.


കനവിന്‍ മിഴിവായ് നീ മനമേറിയതെന്നോ,

ഘനമേറിയതെന്നില്‍ മിഴി നട്ടൊരു നേരം

ഇരുളെങ്ങു മറഞ്ഞു, സ്ഥലബോധമകന്നു,

ഇഹലോകമിതില്‍ ഞാന്‍,ഒരു പുല്‍ക്കൊടി മാത്രം!



Tuesday, January 8, 2008

അക്കരപ്പച്ച തേടി.......


ചക്രവാളം തുടുത്തു,

വരവായാദിത്യദേവന്‍.

ഇന്നിനെയെതിരേല്‍ക്കണ്ടെ?

ആരവിടെ?

എത്രയോ ബാക്കി കിടക്കുന്നു,

പിടിച്ചടക്കണ്ടേ?

എനിയ്ക്കു ഞെളിയണ്ടേ?

ഒരു സൂചിത്തുള എവിടെ കണ്ടെത്താനാവും?

എനിയ്ക്കും കടത്തണ്ടേ എന്റെ ഒട്ടകത്തിനെ?

പിന്നില്‍ ആരോ ഉണ്ടോ?

അതെനിയ്ക്കു പ്രശ്നമേയല്ലല്ലോ?

എന്റെ പ്രയാണം

ഞാന്‍ കേള്‍ക്കുന്ന രോദനങ്ങള്‍,

മര്‍മ്മരങ്ങള്‍, ചുടുനിശ്വാസങ്ങള്‍,

താളമേതുമില്ലാത്ത കാലൊച്ചകള്‍,

ഒരു മരവിപ്പിന്റെ ഭാണ്ഡമേറ്റാന്‍

എനിയ്ക്കും കിട്ടണം പണം!

Thursday, January 3, 2008

മണിമാളികകള്‍


വരണ്ട പാടങ്ങള്‍ വിളിച്ചോതിയതു ഇന്നലെകളിലായിരുന്നു.
വയ്യ, വിയറ്പ്പൊഴുക്കുവാന്‍!
മ്രുഷ്ടാന്നം മുടങ്ങാഞ്ഞാല്‍ മതിയല്ലോ?
കാലത്തിനൊത്തു കോലം കെട്ടാതെങ്ങനെ?

നീയിരിയ്ക്കുന്നിടത്തു നീ തന്നെയിരിയ്ക്കണമെന്നു
നാലാള്‍ പറഞ്ഞതു പണ്ടായിരുന്നല്ലോ?
നീയില്ലെങ്കില്‍...നിന്നേക്കാള്‍ കേമന്‍.
അതു ഇന്നിന്റെ നിയമമാണല്ലോ?

വരണ്ട പാടങ്ങള്‍ക്കു പുതിയൊരു മാനം
ലാഭ നഷ്ടക്കണക്കുകള്‍ക്കും ഉയര്‍ച്ച
സ്വപ്ന സൌധങ്ങള്‍ക്കടിത്തറയിടുന്നവര്‍
സ്വര്‍ഗം ഇവിടെത്തന്നെയെന്നൊ വയ്പൂ?

എവിടെയോ ഒരു നഷ്ടബോധം, ഒരിത്തിരി
പറഞ്ഞറിയിയ്ക്കാനാവാത്ത ദു:ഖം
എന്നെ വിടാതെ നിഴലായി പിന്തുടരുന്നു
ഇന്നിനെ മാത്രമെ എനിയ്ക്കു കാണാനാവൂ!

കര്‍മ്മഫലങ്ങളിലൂടെ..........

എനിയ്ക്കു ഇരുട്ടിനെ ഭയമില്ല...
ഇരുട്ടിനെ ഞാന്‍ സ്നേഹിയ്ക്കുന്നു..
എന്റെ മനസ്സില്‍ വെളിച്ചം ഉണ്ടെന്നറിയിച്ചതു ഇരുട്ടാണല്ലോ?

എനിയ്ക്കു ദു:ഖത്തിനെ പേടിയില്ല...
ഞാന്‍ ദു:ഖത്തിന്റെ വിലയറിയുന്നു
സുഖത്തിന്റെ വിലയറിഞ്ഞതു ദു:ഖത്തിലൂടെയാണല്ലോ?

മരുപ്പച്ചകളെ ഞാന്‍ വെറുക്കുന്നു
അവ എച്ചിലില കാത്തു കിടക്കുന്ന കൊടിച്ചിപ്പട്ടികളുടെ ഓര്‍മ്മകളുണര്‍ത്തുന്നു എന്നില്‍
കാവല്‍മാടത്തിലെ അണയാത്ത വിളക്കില്‍ ജീവന്‍ ബലിയര്‍പ്പിയ്ക്കുന്ന ഈയാം പാറ്റകളെയും.

ഞാന്‍ മരണത്തെ സ്വാഗതം ചെയ്യുന്നു
സത്യമെന്നും ഇരുട്ടിലൂടെ,ദു:ഖത്തിലൂടെ,
മരീചികയുടെ മുഖം മൂടിയുമണിഞ്ഞു എന്നെ വിഡ്ഡിവേഷം കെട്ടിയ്ക്കുന്നു.

ഞാനൊന്നു മാറ്റട്ടെ, ആ മുഖം മൂടി?
ഒരിത്തിരി വെളിച്ചം,
ഒരിത്തിരി സന്തോഷം,
ഒരു നിതാന്ത വേദന സമ്മാനിയ്ക്കുന്ന ഈ മുള്‍ക്കിരീടമൊന്നു അഴിച്ചെടുത്തോട്ടേ?

About Me

ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നു കുത്തിക്കുറിയ്ക്കുവാനുള്ള ശ്രമത്തിലാണു....വിജയിയ്ക്കുമോ എന്നറിയില്ല...